കപ്പാസിറ്റി ബില്‍ഡിങ്ങ്

 
Capacity Building

കപ്പാസിറ്റി ബില്‍ഡിങ്ങിലൂടെ ലക്ഷ്യമിടുന്നത് ഇ-ഗവേണന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്നതിലും അവയെ നിയന്ത്രിക്കുന്നതിലുമുള്ള സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളതും, ബാഹ്യ ഏജന്‍സികളുടെ മുകളിലുള്ള നമ്മളുടെ ആശ്രയത്വം കുറയ്ക്കാന്‍ സഹായിക്കുന്നുമായ സ്വന്തം (in-house) ഐടി ടീമുകളെ വാര്‍ത്തെടുക്കുക എന്നതാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ്-കേരള (IIITM-K)

ശക്തമായ ഗവേഷണ അടിത്തറയുള്ള ഒരു അക്കാദമിക സെന്‍റര്‍ ഓഫ് എക്സലന്‍സ്.

സയന്‍സ്, ടെക്നോളജി, മാനേജ്മെന്‍റ് ശാഖകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രഥമ ശ്രേണിയിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എക്സലന്‍സ് ആണ് (IIITM-K). ഐടി സഹായത്തോടെയുള്ള പാഠ്യപദ്ധതികളിലൂടെയും മറ്റു അനുബന്ധ സേവനങ്ങളിലൂടെയും കേരളത്തിലാകമാനവും പുറത്തും ഉന്നതവിദ്യാഭ്യാസം എത്തിക്കാനുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം ഈ സ്ഥാപനം നടത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, കമ്പ്യൂട്ടേഷണല്‍ ലിങ്ക്വിസ്റ്റിക്സ്, റിമോട്ട് സെന്‍സിങ്ങ് തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് ഖ്യാതികേട്ട ഓര്‍ഗനൈസേഷനാണ് (IIITM-K). വിദ്യാഭ്യാസ, കാര്‍ഷിക, ഇ-ഗവേണന്‍സ് മേഖലകളിലെ ചില ഐടി സംരംഭങ്ങള്‍ വിഭാവനം ചെയ്യുന്നതിലും, അവ നടപ്പാക്കുന്നിലും ആദ്യമായി മുന്‍കൈ എടുത്ത സ്ഥാപനമാണ് ഇത്.

ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ (ICFOSS)

സ്വതന്ത്ര സോഫ്റ്റ് വെയര്‍, സ്വതന്ത്രസമൂഹം എന്നിവയുടെ നിര്‍മ്മിതിക്കായി പ്രയത്നിക്കുന്നു.

ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ മേഖലയില്‍ രാജ്യത്തെയും, ലോകത്തെയുംതന്നെ നയിക്കാനുള്ള ഉത്തരവാദിത്തവും അനുയോജ്യമായ പശ്ചാത്തലവും കേരളത്തിനുണ്ടെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ (ICFOSS) എന്ന പരമാധികാര സ്ഥാപനം കെട്ടിപ്പടുത്തത്.ICFOSS ലക്ഷ്യമിടുന്നത് മൂന്നു കാര്യങ്ങളാണ്: ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറിനെ വ്യാപകമായി ഉപയോഗിക്കാനുതകുന്ന രീതിയില്‍ പ്രചരിപ്പിക്കുക; കേരളത്തില്‍ ഇതിനുമുമ്പ് (FOSS) മേഖലയില്‍ നല്‍കിയ സംഭാവനകളെ ഏകീകരിക്കുക; മറ്റു രാജ്യങ്ങള്‍, സമൂഹങ്ങള്‍, സര്‍ക്കാരുകള്‍ തുടങ്ങിയവയുമായി ബന്ധം സ്ഥാപിച്ച് (FOSS) ന്‍റെ പ്രചാരത്തിനായി സഹകരിക്കക.

ICT അക്കാദമി

തൊഴില്‍പരമായി ഉപയോഗിക്കാവുന്നതും, കൈമാറ്റം ചെയ്യാവുന്നതുമായ നൈപുണ്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ കേരളത്തിലെ യുവാക്കളെ സഹായിക്കുക.

കേരളത്തിലെ യുവാക്കള്‍ക്ക് സാങ്കേതിക നൈപുണ്യം പ്രദാനം ചെയ്യുന്നതിനും അതുവഴി അവരുടെ തൊഴില്‍സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു സാമൂഹ്യസംരംഭമാണ് ICT അക്കാദമി. ഇതിന്‍റെ പരിശീലനത്തിനുള്ള പാഠ്യപദ്ധതിയെ പ്രധാനമായും സ്വാധീനിക്കുന്നത് വ്യവസായമേഖലയുടെ ശാസ്ത്ര-സാങ്കേതിക ഗവേഷണപദ്ധതികളുമായുള്ള സഹകരണമാണ്. 'ട്രെയിന്‍-ദ-ട്രെയിനര്‍' എന്ന പദ്ധതിയിലൂടെയാണ് ICT അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. ഇതുപ്രകാരം പരിശീലകന്‍ ആദ്യം സ്വയം പരിശീലനമുറകള്‍ മറ്റൊരാളുടെ മേല്‍നോട്ടത്തില്‍ അഭ്യസിക്കുകയും, പിന്നീട് പരിശീലകന്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവ പകര്‍ന്നുനല്‍കുകയും ചെയ്യുന്നു.

നോളഡ്ജ് സിറ്റി

ശക്തമായ 'വിവര വ്യവസായ'മേഖല, സംരംഭകത്വരംഗത്തെ പ്രസരിപ്പ്, നൈപുണ്യം നേടിയ ഒരു തൊഴില്‍സേന എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് തിരുവനന്തപുരത്തെ നോളഡ്ജ് സിറ്റി പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസം, ഇന്നവേഷണ്‍, സംരംഭകത്വം തുടങ്ങിയവയ്ക്ക് പിന്തുണ നല്‍കുന്നതിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. വിവര-സാങ്കേതികമേഖലയിലെ പൊതു-സ്വകാര്യസ്ഥാപനങ്ങളില്‍ അധിഷ്ഠിതമായ പ്രസരിപ്പുള്ള ഒരു സമ്പദ്വ്യവസ്ഥയുടെ സൃഷ്ടി; ബിസിനസ്, ഗവേഷണ, വിദ്യാഭ്യാസമേഖലകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള നെറ്റ്വര്‍ക്കുകളുടെ നിര്‍മ്മാണം; സംരംഭകത്വത്തിനുള്ള പ്രോത്സാഹനം തുടങ്ങിയവ ലക്ഷ്യമിട്ട് പുതിയ പന്ഥാവുകള്‍ തിരയുകയാണ് ഇന്ന് തലസ്ഥാനനഗരം. ഈ ഘടകങ്ങള്‍ എല്ലാം ഒത്തുചേര്‍ന്ന് വിവരമേഖലയിലെ ഒരു 'സെന്‍റര്‍ ഓഫ് എക്സലന്‍സാ'യി തിരുനന്തപുരത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം നഗരം ഇന്ന് പ്രാദേശിയ വിദ്യാഭ്യാസ, വ്യവസായ, സംരംഭകത്വമേഖലകളില്‍ ഒരു പ്രധാനപങ്കുവഹിക്കുകയാണ്.

ഇതിന് അനുയോജ്യമായ രീതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍, മറ്റു സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന് നോളഡ്ജ് സിറ്റി സാക്ഷ്യംവഹിക്കുകയാണ്. വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന കാതലായ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നതുവഴി ഇവര്‍ ജീവിതസാഹചര്യങ്ങള്‍ പുനര്‍നിര്‍വ്വചിക്കുകയും വിവിധ കമ്മ്യൂണിറ്റികളുടെ ഉയര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കോഗ്നേറ്റീവ് സയൻസ്, ഐ ഒ ടി, ആർട്ടിഫിസിയൽ  ഇന്റലിജെൻസ് ആന്‍റ് ബിഗ് ഡേറ്റാ അനാലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ ആന്‍റ് ഫിന്‍ടെക്, സ്പേസ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ നവീന സാങ്കേതികതിക മേഖലകളില്‍ പ്രാപ്തി നേടുന്നതിനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ നോളഡ്ജ് സിറ്റി.